മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച സംഭവം; കേസിലെ മുഖ്യസാക്ഷി കൃഷ്ണകുമാര്‍ അന്തരിച്ചു, ആകസ്മിക നിര്യാണം കേസ് വീണ്ടും കത്തിനില്‍ക്കെ

ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ മുഖ്യസാക്ഷിയായ കൃഷ്ണകുമാര്‍ അന്തരിച്ചു. ആനക്കൊമ്പുമായി ബന്ധപ്പെട്ട കേസുകള്‍ വീണ്ടും കത്തി നില്‍ക്കെയാണ് കേസിലെ മുഖ്യസാക്ഷി ഇല്ലാതായത്. ഇതോടെ കേസും പ്രതിസന്ധിയിലായിരിക്കുകയാണ്. വൃക്ക രോഗബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു കൃഷ്ണകുമാര്‍. ഗായകന്‍ നിഖിലാണ് മകന്‍. മോഹന്‍ലാലിന് താനാണ് ആനക്കൊമ്പ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി 2011 ല്‍ കൃഷ്ണകുമാര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. കഴിഞ്ഞ 28 വര്‍ഷമായി ആനക്കൊമ്പ് കൈവശമുണ്ടായിരുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

1983ല്‍ 60000 രൂപ നല്‍കി കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനില്‍ നിന്നാണ് താന്‍ ആനക്കൊമ്പ് വാങ്ങിയത്. ശേഷം വീടു പണി നടന്ന 2005ല്‍ തിരുവനന്തപുരത്തെ വീട്ടില്‍ സൂക്ഷിക്കാന്‍ ആനക്കൊമ്പടങ്ങിയ ഡ്രസിംഗ് ടേബിള്‍ മോഹന്‍ലാലിന് കൈമാറി. ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള കക്ഷികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ ആക്സ്മിക നിര്യാണം.

Exit mobile version