ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ ലൈസൻസ് ഉണ്ട്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: തനിക്ക് ആനക്കൊമ്പ് കൈവശം വെയ്ക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നടൻ മോഹൻലാൽ. ആനക്കൊമ്പ് സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് മുൻകാല പ്രാബല്യത്തോടെ തനിക്കുണ്ട്. അതിനാൽ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസ്സമില്ല. ഇത്തരമൊരു സാഹചര്യത്തിൽ വനംവകുപ്പ് തന്നെ ഒന്നാം പ്രതിയാക്കി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ പറയുന്നു.

പെരുമ്പാവൂർ കോടതിയിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയുള്ള പുതിയ കുറ്റപത്രം കഴിഞ്ഞ മാസമാണ് വനംവകുപ്പ് സമർപ്പിച്ചത്. മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും കാണിച്ച് പെരുമ്പാവൂർ സ്വദേശി പൗലോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് മോഹൻലാൽ തന്റെ ഭാഗം വിശദീകരിച്ച് സത്യവാങ്മൂലം നൽകിയത്.

ഈ സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. മോഹൻലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്പ് പിടിച്ചെടുത്തതെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോർട്ട് നൽകിയശേഷം ഏറെ വിമർശനങ്ങളും പഴികളും കേട്ടാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതിചേർത്ത് ഒടുവിൽ കുറ്റപത്രം സമർപ്പിച്ചത്. വന്യമൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സൃഹൃത്തുക്കളും സിനിമാനിർമ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാറും തൃശ്ശൂർ സ്വദേശി പി കൃഷ്ണകുമാറുമാണു മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Exit mobile version