പോളിങ് ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്; എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍

ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍ കേന്ദ്ര നിരീക്ഷകയുടെ നിലപാടാണ് തടസം നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളത്തെ പോളിങ് ബൂത്തുകളില്‍ മഴയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം ആദ്യം അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചത്. എന്നാല്‍ കേന്ദ്ര നിരീക്ഷയുടെ നിലപാടാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കരുതുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. തത്കാലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് ജനാധിപത്യത്തില്‍ പൂര്‍ണമായും വിശ്വാസമുണ്ട്. പ്രതികൂല സാഹചര്യമുണ്ടെങ്കിലും എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് പോളിങിന് മഴ തടസ്സം സൃഷ്ടിച്ചതെന്നും അവിടെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയെന്നും മീണ അറിയിച്ചു.

പോളിങ് ഒട്ടും നടത്താനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം സാഹചര്യം സംസ്ഥാനത്ത് എവിടെയുമില്ല. മഴ പ്രതികൂലമായി ബാധിച്ച സ്ഥലങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ കൂടുതല്‍ സയമം അനുവദിക്കുന്ന കാര്യം, സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചിരുന്നു.

Exit mobile version