25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണം; നഷ്ടപരിഹാരസമിതിക്കെതിരെ പ്രതിഷേധവുമായി ഫ്‌ളാറ്റ് ഉടമകള്‍

നിലവില്‍ മൂന്ന് ഉടമകള്‍ക്ക് മാത്രമേ 25 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കുകയുള്ളൂ

കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റിലെ എല്ലാ താമസക്കാര്‍ക്കും ഇരുപത്തിയഞ്ച് ലക്ഷം
രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത് എത്തി. നിലവില്‍ മൂന്ന് ഉടമകള്‍ക്ക് മാത്രമേ 25 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കുകയുള്ളൂ. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയാണ് ഈ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്.

ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരസമിതിക്കെതിരെ പ്രതിഷേധവുമായി ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത് എത്തിയത്. എല്ലാവര്‍ക്കും 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പതിനാല് ഫ്ളാറ്റുടമകളുടെ ക്ലെയിമുകളാണ് സമിതി പരിശോധിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് നഗരസഭയുടെ ഭാഗത്തുനിന്നോ നഷ്ടപരിഹാര സമിതിയുടെ ഭാഗത്തുനിന്നോ കൃത്യമായ അറിയിപ്പൊന്നും ലഭിക്കുന്നില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്.

രേഖകളുമായി സ്വമേധയാ എത്തിയവരുടെ പരിശോധനകളാണ് ആദ്യഘട്ടത്തില്‍ നടന്നതെന്നും ഇനിയും ഒരുപാടു പേര്‍ക്ക് രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി.

Exit mobile version