വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നവദമ്പതികള്‍ വഴക്കിട്ടു: വരന്റെ വീട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നവവധു, പോലീസ് സ്‌റ്റേഷന്‍ കയറിയ തളിപ്പറമ്പിലെ പ്രവാസിയുടെ വിവാഹം

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധു പിണങ്ങിപ്പോയി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. പ്രവാസിയായ യുവാവും പയ്യന്നൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു.

വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വരനും വധുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വീട്ടില്‍ കയറാതെ വധു തിരിച്ചുപോയി.

വരന്റെ വീട്ടുപടിക്കല്‍ എത്തിയ ശേഷമാണ് വധു വീട്ടില്‍ കയറാതെ തിരിച്ച് പോയത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പോലീസ് സ്റ്റേഷനിലെത്തി.

രണ്ട് വീട്ടുകാരോടും തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എസ്ഐ ഉള്‍പ്പെടെ പോലീസുകാര്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടും നവവധു തന്റെ നിലപാടില്‍ ഉറച്ചു നിന്നതോടെ വേറെ വഴിയില്ലാത്തതിനാല്‍ തിരികെ ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നെന്ന് പറയുന്നു. പ്രവാസിയായ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

Exit mobile version