എല്ലാ തെളിവുകളും കൈയ്യിലാക്കാൻ ആദ്യം ചെയ്തത് രഹസ്യമായി കാമറ സ്ഥാപിക്കൽ

കുടുംബവുമായി ബന്ധപ്പെടുന്നവരേയും വീട്ടിൽ വന്നുപോകുന്നവരുടേയും നിരീക്ഷണത്തിനായാണ്

കോഴിക്കോട്: നാളുകളായി തങ്ങൾ നിരീക്ഷണത്തിലായിരുന്നെന്ന് ഒടുവിൽ തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ പ്രദേശവാസികൾ. പോലീസിന്റെ രഹസ്യ കാമറ കൂടത്തായിയിലെ നാട്ടുകാരായ ഓരോരുത്തരേയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ ഇതെല്ലാം അറിഞ്ഞത് ഏറെ നാളുകൾക്ക് ശേഷം ജോളിയുടേയും കൂട്ടാളികളുടേയും അറസ്റ്റിന് ശേഷം മാത്രമായിരുന്നു. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെടുന്നവരേയും വീട്ടിൽ വന്നുപോകുന്നവരുടേയും നിരീക്ഷണത്തിനായാണ് പോലീസ് വീടിന് സമീപത്തായി രഹസ്യ കാമറ സ്ഥാപിച്ചത്.

കൂടത്തായി കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ജോളി താമസിക്കുന്ന പൊന്നാമറ്റം വീടുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയായിരുന്നു ആദ്യലക്ഷ്യം. ഇതിനായി പൊന്നാമറ്റം വീടിന്റെ പരിസരത്ത് അതിവിദഗ്ധമായി സിസിടിവി കാമറ സ്ഥാപിച്ചു. ഈ വീടുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും വിവരങ്ങൾ ദൃശ്യങ്ങളിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ഓരോ കൊലപാതകം നടത്തുമ്പോഴും പിടിക്കപ്പെടാതിരുന്നത് തനിക്ക് ആത്മവിശ്വാസം വർധിപ്പിച്ചെന്ന് ജോളി പോലീസിന് മൊഴി നൽകി. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നൽകി. ഇതോടെയാണ് കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂർണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു.

ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി കുറ്റബോധമില്ലാതെ വിവരിച്ചു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു.അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവർഷത്തിനകമാണ് നടത്തിയത്. 2011ൽ ഭർത്താവ് റോയി തോമസിന് സയനൈഡ് നൽകി കൊലപ്പെടുത്തി. സയനൈഡ് കലർത്തി നൽകിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും.

അന്ന് ആശങ്കപ്പെട്ടതു പോലെ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഉണ്ടാവാതിരുന്നതോടെ പൂർണ്ണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ രണ്ടുകൊലപാതകം നടത്താനും ഇതോടെ മടി തോന്നിയില്ല. മഞ്ചാടിയിൽ മാത്യുവിന് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയും ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകിയും കൃത്യം നടത്തി.

പിന്നീട് പുതിയ ജീവിതത്തിനായി ഷാജുവിനെ വിവാഹം കഴിക്കാൻ ഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ആദ്യ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയുമായിരുന്നു.

Exit mobile version