സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ കുടുംബത്തിനെ വിടാതെ സംഘപരിവാര്‍; മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണം!

കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു നേരെ ആര്‍എസ്എസ് ആക്രമണം ഉണ്ടായത്.

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ കുടുംബത്തിനു നേരെ വീണ്ടും വീണ്ടും ആക്രമിച്ച് സംഘപരിവാര്‍. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുന്‍ എംഎല്‍എ കെകെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെയാണ് ആര്‍എസ്എസ് വീണ്ടും ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു നേരെ ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പി മോഹനന്റെ മകനെയും ഭാര്യയെയും കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോലീസ് അകമ്പടിയോടെ മാറ്റവെയായിരുന്നു വീണ്ടും സംഘപരിവാര്‍ ആക്രമണം അഴിച്ചു വിട്ടത്.

കോഴിക്കോട് നടുവണ്ണൂരില്‍വെച്ചായിരുന്നു ആക്രമണം. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറാണ് സാനിയോ മനോമി. നേരത്തെ കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത്. ഹര്‍ത്താലിന്റെ മറവിലാണ് സംഘപരിവാര്‍ ലക്ഷ്യം വെച്ച് ആക്രമണം അഴിച്ച് വിടുന്നത്.

Exit mobile version