‘നിനക്കൊക്കെ പോയി ചത്തൂടേടി’ എന്ന് അലറി സംഘപരിവാര്‍; പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയ്ക്ക് അധിക്ഷേപം, നിയമപരമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

ആക്രമണം സംഘടിതമായി നടത്തിയതാണെന്നും ബിന്ദു ആരോപിച്ചു.

പട്ടാമ്പി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയ്ക്ക് നേരെ ആക്രോശിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയതായിരുന്നു ബിന്ദു. കണ്ടപ്പാടെ നീ ശബരിമലയില്‍ കയറാന്‍ നോക്കിയവളല്ലേ എന്ന് പറഞ്ഞ് ആക്രോശിച്ച് അടുക്കുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

ആക്രമണം സംഘടിതമായി നടത്തിയതാണെന്നും ബിന്ദു ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് സംഘപരിവാറിന്റെ അധിക്ഷേപം ബിന്ദു വെളിപ്പെടുത്തിയത്. സംഭവത്തില്‍ കളക്ടര്‍ക്കും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിന്ദു അറിയിച്ചു. പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ബിന്ദു കൂട്ടിച്ചേര്‍ത്തു.

എന്നെ തിരിച്ചറിഞ്ഞതോടെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..’ശബരിമലക്ക് പോയത് നീയാണോടീ’ എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.’ ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. ‘നിനക്കൊക്കെ പോയി ചത്തൂടേടീ ‘ന്ന് ഉറക്കെ ചോദിച്ചും അധിക്ഷേപം നടത്തി. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പ്രിസൈഡിംഗ് ഓഫീസറായാലുംസംഘികള്‍ തെറി വിളിക്കും..ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയില്‍ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓര്‍ഡര്‍ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളില്‍ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്‌കൃത കോളേജില്‍..അടിയന്തിര ഘട്ടങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെന്ററുമാണ് കോളേജ്. പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..

പോളിംഗ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസില്‍ Reserve Duty യില്‍ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസില്‍ സജീവമായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് എന്നെ മനസിലാവുകയും നേരില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് അവര്‍ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയില്‍ കോളേജിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ R$S/ BJP പ്രവര്‍ത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുന്‍പില്‍ ഇവര്‍ അസ്വസ്ഥരാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു..

ഉച്ചയോടെ തൃത്താലARO ഓഫീസിലും ഡ്യൂട്ടിയിലെ പോലീസ് ഓഫീസര്‍മാരോടും ഞാന്‍ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാള്‍.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..’ശബരിമലക്ക് പോയത് നീയാണോടീ’ എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.’ ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. ‘നിനക്കൊക്കെ പോയി ചത്തൂടേടീ ‘ന്ന് അലര്‍ച്ച..ആ നിമിഷം അവരെന്നെ ആക്രമിക്കാന്‍ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാന്‍ ക്യാംപസിലേക്ക് തിരിച്ചു നടന്നു.’എന്റെ കൂടെ വന്ന സ്ത്രീയായ പോളിംഗ് ഓഫീസര്‍ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..

തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷന്‍ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറുമെന്നും പ്രോപ്പര്‍ ചാനലില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു..

പോലീസിലും പരാതിപ്പെടുന്നുണ്ട്.. കോളേജ് ക്യാംപസിലേയും പോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യില്‍ ഈ മുഖങ്ങള്‍ പലവട്ടം പതിഞ്ഞിട്ടുണ്ട്.. കണ്ടാല്‍ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്.. നിയമപരമായി മുന്‍പോട്ട് പോകും..

Exit mobile version