ജോണ്‍സണെ വിവാഹം കഴിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ ജോളിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി മൊഴി നല്‍കി.

കൂടത്തായി: കൂടത്തായി കൊലപാതക കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ ജോളിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി മൊഴി നല്‍കി.

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. കൂടാതെ ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കി. രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ നേരത്തെ ജോളി സമ്മതിച്ചിരുന്നു.

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുള്ളതും. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

അതേസമയം, ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു.

Exit mobile version