ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍

ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു.

കൂടത്തായി: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരില്‍ പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്ന് പോലീസ്. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം പോലീസ് കണ്ടെത്തിയത്. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു.

ജോളി രണ്ടു ദിവസം കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സണും ജോളിയും ബംഗളൂരുവില്‍ പോയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ടുദിവസം കോയമ്പത്തൂരില്‍ പോയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകന്‍ അറിയിച്ചിരുന്നു.

എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പോലീസ് കണ്ടെത്തി. വീട്ടുകാരെ പോലും അറിയിക്കാതെയാണ് ജോളി കോയമ്പത്തൂരിലേക്ക് പോയത്.

Exit mobile version