ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായുള്ള വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം നടന്നിരുന്നു.

2560 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക.

റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂമിയുടെ വിലനിര്‍ണയം നടത്തി ആ തുക കോടതിയില്‍ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഉടമസ്ഥാവകാശം ഇപ്പോള്‍ ആരോപിക്കുന്ന വ്യക്തികള്‍ക്ക് കോടതി വിധി ആനുകൂലമാണെങ്കില്‍ അവര്‍ക്ക് ആ പണം നല്‍കും.

ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Exit mobile version