രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടിരുന്നു: എസ്പി കെജി സൈമൺ

കോഴിക്കോട്: വീണ്ടും കൂടുതൽ വെളിപ്പെടുത്തലുമായി എസ്പി കെജി സൈമൺ. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ പ്രതി ജോളി പെൺകുട്ടികളെ വെറുത്തിരുന്നതായും രണ്ട് കുട്ടികളെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും റൂറൽ എസ്പി കെജി സൈമൺ വെളിപ്പെടുത്തി.

ജോളി രണ്ട് കുട്ടികളെ കൊല്ലാൻ മുമ്പ് ശ്രമിച്ചിരുന്നുവെന്നാണ് എസ്പി കെജി സൈമൺ പറയുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച വിവരം ലഭിച്ചിരുന്നു. ശക്തമായ ആക്ഷേപമാണ് ഇക്കാര്യത്തിലുള്ളത്. ജോളിയെ അറസ്റ്റുചെയ്യുന്നതിന് മുമ്പു തന്നെ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും എസ്പി പറഞ്ഞു.

അതേസമയം, റോയ് തോമസിന്റെ കൊലപാതക കേസിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനുമേൽ യാതൊരു സമ്മർദ്ദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റു ചെയ്തവരാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു മാപ്പുസാക്ഷി ആകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളോട് എസ്പി പ്രതികരിച്ചത്.

നിരവധി തവണ ഗർഭഛിദ്രം നടത്തിയ ജോളി പെൺകുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. അടുത്ത ബന്ധമുണ്ടായിരുന്ന തഹസിൽദാർ ജയശ്രീയുടെ മകളെയടക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ ജോളി സമ്മതിച്ചു. പല തവണ ഗർഭഛിദ്രം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനിടെയാണ് ജോളി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

Exit mobile version