ലോക്കാട് ഗ്യാപ്പില്‍ വന്‍ മണ്ണിടിച്ചില്‍: രണ്ട് തൊഴിലാളികളെ കാണാതായി

ഇടുക്കി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ വന്‍ മണ്ണിടിച്ചില്‍. റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ കാണാതായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലില്‍ തമിഴ്നാട് സ്വദേശിയായ ക്രെയിന്‍ ഓപ്പറേറ്റര്‍, സഹായി എന്നിവരെയാണ് കാണാതായത്.

അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വാഹനനിയന്ത്രണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളായ പാല്‍രാജ്, ചിന്നന്‍ എന്നിവരാണ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലുള്ളത്.

വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. പാല്‍രാജിന് കാലില്‍ ഒടിവുണ്ട്. മണ്ണ് മുകളിലേയ്ക്ക് വീണു കിടന്ന പാല്‍രാജിനെ സുഹൃത്തായ ചിന്നനാണ് ഓടിയെത്തി സഹായിച്ചത്.

ഒരു മാസം മുമ്പ് വലിയ തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

Exit mobile version