കൂടത്തായിയിലെ മരണം; റോയിയുടെ സഹോദരന്‍ റോജോയെ അമേരിക്കയില്‍ നിന്നും വിളിച്ചു വരുത്തും

അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തി മടങ്ങിയത്.

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പുറത്തെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച റോയിയുടെ സഹോദരന്‍ റോജോയെ അമേരിക്കയില്‍ നിന്ന് വിളിച്ച് വരുത്തും. റോജോയോട് നാട്ടിലെത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റോജോയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം നടത്തിയത്.

അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തി മടങ്ങിയത്. ഇതിന്റെ ഇടയിലാണ് റോജോ താമരശേരി പോലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് മരണങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ചത്. ശേഷം സംശയം പ്രകടിപ്പിക്കുകയും എല്ലാം ചേര്‍ത്ത് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. വടകര എസ്പിയായി കെജി സൈമണ്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും മറഞ്ഞു കിടന്ന സത്യം പുറത്ത് കൊണ്ടുവരികയുമായിരുന്നു.

പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേര്‍ത്തുള്ള അന്വേഷണമാണ് നടത്തിയത്. റോയിയുടേയും റോജോയുടേയും സഹോദരിയായ റെഞ്ചിയില്‍ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നു. അതേ സമയം കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ ഭാഗങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. മരണ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മൈറ്റോ കോണ്‍ട്രിയ ഡിഎന്‍എ അനാലിസിസായിരിക്കും നടത്തുക. അമേരിക്കയില്‍ വെച്ചാകും ഈ പരിശോധന നടത്തുന്നുണ്ട്.

Exit mobile version