ജോളിയുടെ ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍

പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തത്.

വടകര: കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണങ്ങളില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ പ്രതിയായ മരുമകള്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടു പോവുകയും ചെയ്തു. നടത്തിയ ആറു കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്. തനിക്ക് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായം ഉണ്ടായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഷാജുവിനെ ചോദ്യം ചെയ്തത്.

ഷാജുവിനെ ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം നടത്തിയ കൊലപാതകങ്ങള്‍ തനിക്ക് അറിയാമായിരുന്നുവെന്നും തന്നെയും കൊലപ്പെടുത്തിയേക്കുമോ എന്ന ഭയത്താലാണ് പുറത്ത് പറയാതിരുന്നതെന്നുമാണ് ഷാജു പറയുന്നത്.

Exit mobile version