അന്ന് എല്ലാം തുറന്നുപറഞ്ഞപ്പോൾ ഒപ്പം നിന്നു; വെളിപ്പെടുത്തൽ

ജോളിയുടേയും റോയി തോമസിന്റേയും മകനായ റോമോയും ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കോഴിക്കോട്: കൂടത്തായി സംഭവത്തിൽ ഷാജുവിന് എതിരെ ജോളിയുടെ മൊഴി. കൂടത്തായി കൂട്ടക്കൊലക്കേസിനെ കുറിച്ച് ഷാജുവിന് മുമ്പ് തന്നെ അറിയാമായിരുന്നു എന്നാണ് ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദ്യഭാര്യയായ സിലിയും മകൾ രണ്ട് വയസുകാരി ആൽഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിനെ അറിയിച്ചിരുന്നു എന്നും ജോളി പരഞ്ഞതായി പോലീസ് വെളിപ്പെടുത്തുന്നു. താനാണ് സിലിയേയും മകളേയും കൊന്നതെന്ന് ജോളി പറഞ്ഞപ്പോൾ അവൾ (സിലി) മരിക്കേണ്ടവൾ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതിൽ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞു. ജോളി പോലീസിന് നൽകിയ മൊഴിയിലാണ് നിർണായകമായ ഈ വിവരമുള്ളത്. ജോളിയുടേയും റോയി തോമസിന്റേയും മകനായ റോമോയും ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മ പോലീസ് പിടിയിലാകുന്നതിന് മുമ്പ് തന്നെ ഷാജുവിന് ഈ വിവരം അറിയാമായിരുന്നുവെന്നാണ് റോമോ പോലീസിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് ഈ നിർണായക വിവരം പുറത്തു വന്നതിന് മുൻപേ തന്നെ ക്രൈംബ്രാഞ്ച് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ എത്താനാണ് ഷാജുവിന് കിട്ടിയ നിർദേശം. നേരത്തെ ജോളി നടത്തിയ ചോദ്യം ചെയ്യല്ലിൽ ഭാര്യയുടേയും മകളുടേയും മരണം കൊലപാതകമാണെന്ന് വിവരം അറിഞ്ഞിട്ടും എന്തു കൊണ്ട് പോലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിന് ഷാജു കൃത്യമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഷാജുവിനെ കസ്റ്റഡിയിലെടുക്കാതെ വെറുതെ വിട്ട പോലീസ് ഷാജുവിനെ നിരുപരാധികം വിട്ടയച്ച് നിരീക്ഷിക്കുകയാണ് ചെയ്തത്. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഷാജു താൻ നിരപരാധിയാണെന്ന് പലവട്ടം ആവർത്തിച്ചിരുന്നു. ജോളി അറസ്റ്റിലായ ശേഷം ഷാജു നടത്തിയ ആരെയെല്ലാം കണ്ടും എന്തെല്ലാം ചെയ്‌തെന്നും പോലീസ് കൃത്യമായി നിരീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പായി സ്ഥലത്ത് ക്യാംപ് ചെയ്ത പോലീസ് സംഘം ഷാജുവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു.

കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാനായാണ് ശവക്കല്ലറകൾ തുറന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും അതിനകം തന്നെ കൂടത്തായി കൊലപാതകം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നുവെന്നാണ് സൂചന. അറസ്റ്റിലാവുന്നതിന് തൊട്ടുമുൻപ് പോലീസ് മകൻ റോമോ വഴി കൊലപാതകങ്ങളെക്കുറിച്ച് ജോളിയോട് ചോദിപ്പിച്ചു. മകനോടുള്ള സംഭാഷണത്തിൽ സിലിയേയും മകളേയും താനാണ് കൊലപ്പെടുത്തിയതെന്നും ഇക്കാര്യം ഷാജുവിന് അറിയാമെന്നും ജോളി വ്യക്തമായി പറഞ്ഞു. റോമോ ഇക്കാര്യങ്ങളെല്ലാം തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ എല്ലാ കാര്യങ്ങളും ജോളി തുറന്നു സമ്മതിക്കുകയായിരുന്നു.

Exit mobile version