പ്രണയ വിവാഹത്തോടെ ഇടുക്കിയിൽ നിന്നും 22 വർഷം മുമ്പ് കൂടത്തായിയിലെത്തി; വിശ്വസിക്കാനാകാതെ പാലായിലെ സഹപാഠികൾ

ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയി തോമസിനെ പ്രണയിച്ച് വിവാഹം കഴിച്ച് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ ബന്ധുവായിരുന്ന ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

അധികം വൈകാതെ തന്നെ വിവിധ കാരണങ്ങൾ കൊണ്ട് റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയ ജോളി താൻ കൂടത്തായിയിലെത്താൻ കാരണക്കാരനായ മഞ്ചാടിയിൽ മാത്യുവിനെ തന്നെയും കൊലപ്പെടുത്തി. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്‌മോർട്ടത്തിനായി വാശി പിടിച്ചതുമായിരുന്നു മാത്യുവിന്റെ ജീവനെടുക്കാൻ കാരണം.

അതേസമയം, കൂടെപഠിച്ചിരുന്ന കാലത്ത് സൗമ്യഭാവക്കാരിയായ ജോളിയാണ് കൂടത്തായിയിൽ ആറ് പേരെ കൊലപ്പെടുത്തിയതെന്ന് ഇനിയും പാലായിലെ പഴയ സഹപാഠികൾക്ക് വിശ്വസിക്കാനാകുന്നില്ല. 1993 മുതൽ 1996 വരെ പാലാ ടൗണിൽ പ്രവർത്തിച്ചിരുന്ന ഒരു പാരലൽ കോളജിലാണു ജോളി ബി.കോമിനു പഠിച്ചത്. കട്ടപ്പന സ്വദേശിനിയായ ജോളി പാലായിൽ ഹോസ്റ്റലിൽ നിന്നാണു പഠനം പൂർത്തിയാക്കിയത്. എല്ലാവരോടും സൗമ്യമായാണ് ജോളി ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടർന്നിരുന്നു. സമീപകാലത്തും അവരെ ഫോണിൽ വിളിച്ചിരുന്നു.

Exit mobile version