സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചു, ശേഷം കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞു; യുവതി നടത്തിയത് രണ്ട് വര്‍ഷം മുമ്പത്തെ പ്രതികാരം

സ്വകാര്യ ബസിലെ കണ്ടക്ടറില്‍ നേരിട്ട ദുരനുഭവത്തിനാണ് യുവതി രണ്ട് വര്‍ഷത്തിനു ശേഷം പകരം വീട്ടിയത്.

നിലമ്പൂര്‍: ‘പ്രതികാരം അത് വീട്ടാനുള്ളതാണ്’ ഈ വാചകം പറയാത്തവര്‍ ചുരുക്കമായിരിക്കും. മധുര പ്രതികാരവും മറ്റുമായി നടത്തുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പ്രതികാരം നടത്തിയിരിക്കുകയാണ് നിലമ്പൂരിലെ ഒരു യുവതി. പക്ഷേ മധുര പ്രതികാരം അല്ല എന്ന് മാത്രം. സ്വകാര്യ ബസിലെ കണ്ടക്ടറില്‍ നേരിട്ട ദുരനുഭവത്തിനാണ് യുവതി രണ്ട് വര്‍ഷത്തിനു ശേഷം പകരം വീട്ടിയത്.

സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേയ്ക്ക് മുളുപൊടി വാരിയെറിയുകയായിരുന്നു. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാല്‍പ്പതുകാരി ആക്രമിച്ചത്. സംഭവത്തിന് ശേഷം കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

2 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി തന്നെയാണ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പരാതിയില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചതിനാല്‍ കേസ് എടുക്കാതെ യുവതിയെ വിട്ടയക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നേടിയതിനു ശേഷം കണ്ടക്ടര്‍ ആശുപത്രിയും വിട്ടു.

Exit mobile version