കളക്ടറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ടിപ്പര്‍ ഡ്രൈവര്‍ക്ക് ശുചീകരണ ശിക്ഷ വിധിച്ച് കളക്ടര്‍; സംഭവം തൃശ്ശൂരില്‍

ചേറ്റുപുഴ മുതല്‍ മനക്കൊടി വരെ കളക്ടറുടെ വാഹനത്തിനടക്കം ഏഴോളം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെയാണ് ഇരുപത്തിമൂന്നുകാരന്‍ ടിപ്പര്‍ ഓടിച്ചത്.

തൃശ്ശൂര്‍: ജില്ലാ കളക്ടറുടെ വാഹനത്തിനടക്കം ഏഴോളം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ ടിപ്പര്‍ ലോറി ഓടിച്ച യുവഡ്രൈവര്‍ക്ക് ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശ്ശൂരിലാണ് സംഭവം. ചേറ്റുപുഴ മുതല്‍ മനക്കൊടി വരെ കളക്ടറുടെ വാഹനത്തിനടക്കം ഏഴോളം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെയാണ് ഇരുപത്തിമൂന്നുകാരന്‍ ടിപ്പര്‍ ഓടിച്ചത്.

മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു ജില്ലാ കളക്ടര്‍. നിരവധി തവണ ഹോണടിച്ചിട്ടും ടിപ്പര്‍ വഴി കൊടുക്കാന്‍ തയ്യാറായില്ല. പിന്നാലെ മറ്റു വാഹനങ്ങളും ഹോണ്‍മുഴക്കിയെങ്കിലും ഡ്രൈവര്‍ വഴി കൊടുത്തില്ല.

ഒടുവില്‍ കളക്ടറുടെ വാഹനം ഒരുവിധം ടിപ്പറിനെ മറികടന്നു നിര്‍ത്തി. തുടര്‍ന്ന് കളക്ടര്‍ തന്നെ ഡ്രൈവറെ വിളിച്ചിറക്കി സംസാരിക്കുകയായിരുന്നു. വഴി കൊടുക്കാത്തതിനു കാരണമായി അമ്മ ആശുപത്രിയിലാണെന്നാണ് യുവാവ് പറഞ്ഞത്. അങ്ങനെയെങ്കില്‍ വേഗം പോകാനല്ലേ ശ്രമിക്കേണ്ടതെന്ന് കളക്ടര്‍ ചോദിച്ചു.

ഒടുവില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണത്തില്‍ പങ്കാളിയാകാന്‍ യുവാവിനോട് കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണെങ്കിലും പ്രായം പരിഗണിച്ചാണു ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണത്തില്‍ പങ്കാളിയാവാന്‍ നിര്‍ദേശിച്ചത്. എന്തായാലും തെറ്റു തിരിച്ചറിഞ്ഞ യുവ ഡ്രൈവര്‍ ഇന്നലെ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version