ജോസഫ് വില്ലൻ തന്നെയെന്ന് ജോസ് ടോം; തോൽവിക്ക് കാരണം ജോസ് ടോമിന്റെ നാക്ക് തന്നെയെന്ന് ജോസഫ് പക്ഷം; പോര് തുടരുന്നു

പാലായിലെ തോൽവിക്കുകാരണം ജോസ് ടോമിന്റെ നാക്കാണെന്ന് ജോസഫ് പക്ഷം

കോട്ടയം: കുത്തകയായിരുന്ന മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിട്ടും സംയമനം പാലിക്കാതെ പരസ്പരം ചെളി വാരിയെറിഞ്ഞ് കേരളാ കോൺഗ്രസിലെ ഇരുവിഭാഗവും. പാലായിലെ തോൽവിക്കുകാരണം ജോസ് ടോമിന്റെ നാക്കാണെന്ന് ജോസഫ് പക്ഷം വിമർശിച്ച് രംഗത്തെത്തി. ജോസ് കെ മാണിയുടെ ധിക്കാരവും കാരണമായെന്ന് സജി മഞ്ഞക്കടമ്പൻ കുറ്റപ്പെടുത്തി.

ജോസഫിനെ അധിക്ഷേപിച്ചവരാണ് തോൽവിക്കു കാരണം. ജോസ് ടോമിന്റെ നാക്കും തിരിച്ചടിയായി സജി മഞ്ഞക്കടമ്പൻ കുറ്റപ്പെടുത്തി. നേരത്തെ, പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതിന്റെ കാരണം പിജെ ജോസഫാണെന്ന് ജോസ് ടോം ആരോപിച്ചിരുന്നു.

ജോസഫിന്റെ അജൻഡയാണ് പാലായിൽ നടപ്പിലാക്കിയത്. രണ്ടില ചിഹ്നം ജോസഫിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഒരു എംഎൽഎ കൂടി ഉണ്ടായാൽ ജോസ് വിഭാഗത്തിനു മേൽക്കൈ ഉണ്ടാകും. അത് തടയുന്നതിനായാണ് പിജെ ജോസഫ് ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിൽ സന്തോഷിച്ചിരിക്കുന്ന മുഖഭാവമായിരുന്നു ജോസഫിന്. സംയമനം പാലിക്കാനുള്ള മര്യാദ പോലും മുതിർന്ന നേതാവിൽ നിന്ന് ഉണ്ടായില്ലെന്നും ജോസ് ടോം കുറ്റപ്പെടുത്തി.

പിജെ ജോസഫ് വില്ലൻ തന്നെയാണെന്നതിൽ സംശയമില്ലെന്നും നേതാവായി അംഗീകരിക്കില്ലെന്നും ജോസ് ടോം തുറന്നടിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ജോസഫ് പക്ഷം രംഗത്തെത്തിയത്.

Exit mobile version