വൈദ്യുത ഉപകരണമായി ആകെ ഉള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രം; ബില്‍ വന്നത് 5567 രൂപ, വൈദ്യുതി ചാര്‍ജ് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്ഇബി

ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കെഎസ്ഇബിയുടെ ഈ ക്രൂരത

തൃശ്ശൂര്‍: വലക്കാവ് ചവറാംപാടത്ത് മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ ലഭിച്ചത് ഭീമമായ തുക. ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കെഎസ്ഇബിയുടെ ഈ ക്രൂരത. സ്വന്തമായി ഭൂമി പോലുമില്ലാതെ ബന്ധു നല്‍കിയ രണ്ടു സെന്റ് സ്ഥലത്ത് ആസ്ബറ്റോസ് പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിലാണ് അസുഖബാധിതനായ ഭര്‍ത്താവിനോടും മക്കള്‍ക്കൊപ്പവുമാണ് ഗിരിജ കഴിയുന്നത്.

ഈ വീട്ടില്‍ വൈദ്യുതി ഉപകരണങ്ങളായി ആകെയുള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രമാണ്. സാധാരണ 80-90 നിരക്കിലാണ് വൈദ്യുതി ബില്‍ വരാറുള്ളതെന്ന് ഗിരിജ പറഞ്ഞു. ഇത്രയും വലിയ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ അധികൃതര്‍ എത്തി വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു.

തുടര്‍ന്ന് 1500 രൂപ പട്ടിക്കാട് വൈത്യുതി വകുപ്പ് സെക്ഷന്‍ ഓഫിസിലെത്തി ഗിരിജ പണമടച്ചു. ബാക്കി തുക ഗഡുക്കളായി അടയ്ക്കാമെന്ന് വ്യവസ്ഥയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. അതേസമയം വൈദ്യുതി ചാര്‍ജ് കണക്കാക്കിയതില്‍ പിഴവ് വന്നിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വാദം.

സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഗിരിജയ്ക്കും കുടുംബത്തിനും വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നത്.

Exit mobile version