പോസ്റ്റുമാന്‍ ഇനി കത്തുകൊടുക്കല്‍ മാത്രമല്ല, സഞ്ചരിക്കുന്ന എടിഎം കൂടിയാകും; പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ്

ആധാറുമായി ലിങ്കുചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്കിലെയോ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനുമുള്ള സംവിധാനം നിലവില്‍ വന്നിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ്. ഇനി പോസ്റ്റുമാന്മാര്‍ കത്ത് കൊടുക്കല്‍ മാത്രമല്ല ചെയ്യുന്നത് മറിച്ച് സഞ്ചരിക്കുന്ന എടിഎം കൂടിയാകും. ആധാറുമായി ലിങ്കുചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്കിലെയോ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനുമുള്ള സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.

ഇത് വീട്ടിലെത്തുന്ന പോസ്റ്റുമാന്‍ വഴി അറിയുവാന്‍ സാധിക്കും. തപാല്‍വകുപ്പ് തയ്യാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈല്‍ ഫോണും ബയോമെട്രിക് ഉപകരണങ്ങളും പോസ്റ്റുമാന്മാര്‍ക്ക് നല്‍കും. ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിക്കാനാകും. പോസ്റ്റോഫീസ് പേമെന്റ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ പണം നിക്ഷേപിക്കാനുമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) വഴിയാണ് ബാങ്കില്‍ സൗകര്യം വരുന്നത്.
യൂസര്‍നെയിമോ പാസ്വേഡോ നല്‍കാതെ പൂര്‍ണ്ണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്. 10,600 പോസ്റ്റ്മാന്മാരില്‍ 7196 പേരെയാണ് പുതിയപദ്ധതിക്ക് സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 5064 പോസ്റ്റോഫീസുകളില് 4742ലും പുതിയ സൗകര്യമുണ്ട്.

ഈ സേവനം ലഭ്യമാകുമ്പോള്‍ ചെറിയ തുക ഫീസായി നല്‍കണം. തപാല്‍വകുപ്പിന്റെ പേമെന്റ് ബാങ്കായ ഐപിപിബിക്ക് (ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്) അനുബന്ധമായാണ് എഇപിഎസ് പ്രവര്ത്തിക്കുന്നത്. പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും എഇപിഎസ് സേവനങ്ങള്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version