പെണ്‍കുട്ടികളോട് വിവേചനം പാടില്ല: ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ വിലക്ക് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ വിലക്ക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൗലികാവകാശമാണ്. പെണ്‍കുട്ടികളോട് വിവേചനം പാടില്ല. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. വിവരങ്ങള്‍ കൈമാറുന്നതിനെ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബിഎ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ഫഹീമാ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ചതിന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ലിംഗ വിവേചനമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുടെ പേരില്‍ വിവേചനപരമായ നിയന്ത്രങ്ങള്‍ കൊണ്ടുവരരുതെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമീഷന്റെ (യു.ജി.സി) സര്‍ക്കുലര്‍ നിലവിലുണ്ട്.

മൊബൈല്‍ ഫോണ്‍ നിരോധനവും ഇതിലൂടെയുള്ള ഇന്റര്‍നെറ്റ് നിയന്ത്രണവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. വിവരങ്ങള്‍ ശേഖരിക്കാനും പ്രകടിപ്പിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ഇന്റര്‍നെറ്റ്. ഭരണഘടനാ വിരുദ്ധമായതിനാല്‍ കോളജ് അധികൃതരുടെ നടപടി പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജി പരിഗണിച്ച കോടതി വിദ്യാര്‍ഥിനിക്ക് അനുകൂലമായ ഉത്തരവാണ് പുറത്തിറക്കിയത്.

Exit mobile version