മരട് ഫ്‌ളാറ്റ്; പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ കമ്പനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭ

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യം അറിയിച്ച 13 കമ്പനികളുടെയും യോഗ്യത പരിശോധിക്കുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. ടെണ്ടര്‍ ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് ഐഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് ഉള്ളത്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട തീയ്യതി അടുത്തു നില്‍ക്കേയാണ് മരട് നഗരസഭ നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

Exit mobile version