ഷവായ് കഴിച്ച് കുട്ടിക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി അടച്ചുപൂട്ടി

അഞ്ചല്‍: കൊല്ലത്ത് വഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തിയിരുന്ന ബേക്കറി അടച്ചുപൂട്ടി. കൊല്ലം അഞ്ചലില്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയിലാണ് സംഭവം. ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് ഏറം ലക്ഷം വീട് സ്വദേശി സജിന്‍ ഭാരത് ബേക്കറിയില്‍ നിന്നും ഷവായ് വാങ്ങിയിരുന്നു. ഇത് കഴിച്ച സജിന്റെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് മനസിലാവുന്നത്. തുടര്‍ന്ന് സജിന്‍ ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കുകയായിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറിയില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ നടത്തിയിരുന്ന ബോക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ദിവസങ്ങളോളം പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവയാണ് ബേക്കറിയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചത്. അതേസമയം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബേക്കറിയുടമയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. വീണ്ടും പരിശോധന നടത്തുകയും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷമാകും ബേക്കറി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version