വൈദ്യുതി കണക്ഷനൊപ്പം ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാന്‍ കെഎസ്ഇബി; പദ്ധതി ആറ് മാസത്തിനുള്ളില്‍; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം

ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്

പത്തനംതിട്ട: വൈദ്യുതി കണക്ഷനൊപ്പം ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ഓഫീസുകളും ഈ നെറ്റ്വര്‍ക്കിലേക്ക് മാറും. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കും.എല്ലാ ബിപിഎല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക.

2016-ല്‍ തുടക്കമിട്ട പദ്ധതി പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ മൂലം വൈകുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്‌സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്‌സ്റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകള്‍ എളുപ്പത്തിലെത്തിക്കാനാകും.

Exit mobile version