‘ഇനി കുടിച്ചാല്‍ മാത്രം മതി കഴിക്കണ്ട’ ഷാപ്പിലെ കറി ‘കട്ട് ചെയ്ത്’ എക്‌സൈസ് വകുപ്പ്

കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്.

നിലമ്പൂര്‍: ഷാപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസില്‍ ആദ്യം തെളിയുന്നത് കള്ള് അല്ല. കുടിക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന കൊതിയൂറും വിഭവങ്ങളാണ്. പക്ഷേ ആ വിഭവങ്ങള്‍ ഇനി പഴംങ്കഥയാക്കുകയാണ് എക്‌സൈസ് വകുപ്പ്. കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂര്‍ എക്‌സൈസ് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വൃക്തമാക്കിയത്.

കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കരിമീന്‍, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍വരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാന്‍ ഷാപ്പുകളിലെത്താറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരും കള്ളും ഒപ്പം വാങ്ങും. ഭക്ഷണവും കള്ളും പാഴ്‌സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്.

ക്ലാസില്‍ കള്ള് കൊണ്ടുവന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പിടികൂടിയത് ഈയിടെയാണ്, ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി എക്‌സൈസ് എത്തിയത്. കള്ളിനൊപ്പം ‘ടച്ചിങ്‌സ്’ വില്‍ക്കാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളില്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നത്. ഭക്ഷണവില്‍പനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം.

ഉപയോഗിക്കുന്ന വെള്ളം 3 മാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പിന്റ ഹെല്‍ത്ത് കാര്‍ഡ് വേണം തുടങ്ങി നിബന്ധനകള്‍ വേറെയുമുണ്ട്. എന്നാല്‍ കള്ളുഷാപ്പുകളില്‍ ഇതൊന്നും പാലിക്കുന്നില്ല. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവില്‍പനയുണ്ട്. എന്നാല്‍ സര്‍ക്കിള്‍ പരിധിയിലെ ഷാപ്പുകളില്‍ ഭക്ഷണവില്‍പന നടക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അധികൃതരുടെ മറുപടി.

Exit mobile version