15 വയസ്സുകാരിക്ക് കള്ള് നല്‍കി; തൃശ്ശൂരില്‍ കള്ള് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി

പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള, വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.

തൃശൂര്‍: പതിനഞ്ചു വയസ്സുകാരിക്ക് കള്ള് നല്‍കിയ സംഭവത്തില്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള, വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കഴിഞ്ഞ 2ന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്‌നേഹതീരം ബീച്ചില്‍ പോലീസ് പരിശോധനയില്‍ പെണ്‍കുട്ടി പിടിയിലാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മൂന്നാം തീയതി ഷാപ്പ് മാനേജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തു. നന്ദിക്കര സ്വദേശി സുബ്രഹ്‌മണി, ഷാപ്പ് മാനേജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു.

പിന്നീട് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കള്ള് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയത്. അതേസമയം, ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ വിശദീകരണം നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version