പുതുക്കിയ ഗതാഗത നിയമത്തില്‍ നേരിയ ഇളവ്; പിടിക്കപ്പെട്ടാല്‍ ആദ്യ തവണ കുറഞ്ഞ തുക, കുറ്റം ആവര്‍ത്തിച്ചാല്‍ തുക ഉയരും

പിടിക്കപ്പെടുന്നതില്‍ പകുതിപ്പേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി കൈകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം: പുതുക്കിയ ഗതാഗത നിയമത്തില്‍ നേരിയ ഇളവ് വരുത്തി അധികൃതര്‍. ഗതാഗത നിയമ ലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക തന്നെ ഈടാക്കണമെന്നും അധികൃതര്‍ പറയുന്നു. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിക്കപ്പെടുന്നതില്‍ പകുതിപ്പേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി കൈകൊണ്ടിരിക്കുന്നത്. ഒരേകുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെയാണ് ഈ രീതിയില്‍ നിന്ന് മാറ്റം വരിക. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ അഞ്ഞൂറും വീണ്ടും പിടിച്ചാല്‍ ആയിരവുമായിരിക്കും പിഴ.

പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടോര്‍വാഹനവകുപ്പ് തയാറാക്കി തുടങ്ങിയതായാണ് വിവരം. മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്ന് പറയുന്ന അഞ്ച് വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക ,ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയാണിത്. മറ്റുള്ളവയില്‍നിശ്ചിത തുക തന്നെ ഈടാക്കണമെന്നാണ് ഭേദഗതിയില്‍ നിഷ്‌കര്‍ഷിക്കുന്നത്. അന്തിമതീരുമാനമെടുക്കാന്‍ തിങ്കളാഴ്ച നിയമോപദേശം കൂടി തേടും. ശേഷമായിരിക്കും പ്രഖ്യാപിക്കുക.

Exit mobile version