ജോലി സമയത്ത് ലുങ്കിയും ബനിയനും ധരിച്ചാല്‍ 2000 രൂപ പിഴ; പുലിവാല് പിടിച്ച് യുപിയിലെ ട്രക്ക് ഡ്രൈവര്‍മാര്‍

ലഖ്‌നൗ: രാജ്യത്ത് പുതിയ ഗതാതഗത നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ വാഹനം എടുത്ത് റോഡില്‍ ഇറങ്ങുന്നവര്‍ക്ക് പിഴ പല രൂപത്തിലാണ് വരുന്നത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പുതിയ ഗതാതഗത നിയമപ്രകാരം ചുമത്തിയ പിഴയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാരുടെ ഇഷ്ടവേഷമാണ് ലുങ്കിയും ബനിയനും. എന്നാല്‍ ഇനി മുതല്‍ ഉത്തര്‍പ്രദേശില്‍ ട്രക്ക് ഡ്രൈവര്‍മാരും അവരുടെ സഹായികളും ലുങ്കിയും ബനിയനും ധരിച്ചാല്‍ പിഴ അടക്കേണ്ടത് 2000 രൂപയാണ്. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇത്ര വലിയ തുക പിഴയായി ഈടാക്കുന്നത്.

ഡ്രൈവര്‍മാര്‍ക്ക് പാന്റ്‌സിനൊപ്പം ഷര്‍ട്ട്, അല്ലെങ്കില്‍ ടീ ഷര്‍ട്ട് ധരിക്കാം. വാഹനം ഓടിക്കുന്ന സമയത്ത് ഷൂ നിര്‍ബന്ധമാണ്. 1939 ലെ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ ഡ്രസ് കോഡ് നിലവില്‍ ഉണ്ടെന്നാണ് ലഖ്‌നൗ ട്രാഫിക് എഎസ്പി പൂര്‍ണേന്ദു സിങ് മാധ്യമങ്ങളോട് പറഞ്ഞത്. 1989 ല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഡ്രസ് കോഡ് ലംഘിച്ചാല്‍ പിഴ 500 രൂപ ആയിരുന്നു. ഇപ്പോള്‍ ഇത് 2000 രൂപയാക്കി ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്കും ഈ നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version