സിസ്റ്റര്‍ അഭയ കേസ്; കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ

അഭയ കേസില്‍ കൂറുമാറുന്ന സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങി സിബിഐ. കേസില്‍ കൂറുമാറ്റം വര്‍ധിച്ചതോടെയാണ് സിബിഐ ഇതിനെതിരെ നടപടിക്ക് ഒരുങ്ങിയത്. കേസിലെ പത്തോളം പേരാണ് ഇതുവരെ കൂറുമാറിയത്.

പോലീസില്‍ മൊഴി നല്‍കിയിട്ടും നിരവധി പേരാണ് കൂറുമാറുന്നത്. ഇത് തുടരുന്ന സാഹചര്യത്തിലാണ് സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കുന്നത്.

രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സിബിഐ അപേക്ഷ സമര്‍പ്പിക്കും.

കോണ്‍വെന്റിലെ അടുക്കളയില്‍ സിസ്റ്റര്‍ അഭയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കണ്ടെത്തിയിരുന്നതായി സിസ്റ്റര്‍ അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്റെ ഇരു ചക്രവാഹനം കോണ്‍വെന്റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു മാറ്റി പറഞ്ഞത്. ഇങ്ങനെ കേസിലെ പത്തോളം പേരാണ് ഇതുവരെ കൂറുമാറിയത്. ഈ സാഹചര്യത്തിലാണ്
കേസെടുത്ത് മുന്നോട്ട് പോവാന്‍ സിബിഐ തീരുമാനിച്ചത്.

Exit mobile version