ആദ്യം ഒട്ടകം പോയി, ഇപ്പോള്‍ രണ്ടിലയും ; ഇനി പുലിയാണോ ചിഹ്നം; ഏതാണെങ്കിലും ഇടതുപക്ഷത്തിന് വിജയം ഉറപ്പ്; കോടിയേരി

രണ്ടില ചിഹ്നം പോലും ഇല്ലാതെ മത്സരിക്കേണ്ട ഗതികേടിലാണ് ഇക്കുറി കേരളാ കോണ്‍ഗ്രസ് എമ്മിനെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍ഡിഎഫിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നേരത്തെ പിജെ ജോസഫ് ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇത്തവണ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടില ചിഹ്നം പോലും ഇല്ലാതെ മത്സരിക്കേണ്ട ഗതികേടിലാണ് ഇക്കുറി കേരളാ കോണ്‍ഗ്രസ് എമ്മിനെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ആരെങ്കിലും ശബരിമല ചര്‍ച്ചയാക്കിയാല്‍ സിപിഎം ഒളിച്ചോടില്ല. സിപിഎം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന്റെ ആത്മവിശ്വാസമാണ് അതു കാണിക്കുന്നത്. ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കുമെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാലായില്‍ എത്തിയത്.

Exit mobile version