പാലാരിവട്ടം പാലം അഴിമതി: കിറ്റ്‌കോ മുന്‍ എംഡിയും സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിസും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാറും ഹൈക്കോടതിയില്‍. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സിന്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂയെന്നും സിറിയക് ഡേവിസ് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ സംഘം അനാവശ്യമായി അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്. അറസ്റ്റ് ചെയ്താല്‍ കസ്റ്റഡിയില്‍ പീഡനമുണ്ടാവും. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ എട്ടാം പ്രതി കൂടിയായ തന്നെ അന്വേഷണ സംഘം കസ്റ്റഡിയില്‍ പീഡിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. കിറ്റ്‌കോയിലെ ചില ഉദ്യോഗസ്ഥരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നു. പാലം നിര്‍മാണത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല. പല തവണ വിജിലന്‍സ് ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇനി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഷാലിമാര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

Exit mobile version