വീടിന്റെ ക്രെഡിറ്റ് മോഡിക്ക് നൽകി ബിജെപിയിലെ എട്ടുകാലി മമ്മൂഞ്ഞുമാരെന്ന് കടകംപള്ളി; മോഡിയുടെ പദ്ധതി തന്നെയാണെന്ന് കൃഷ്ണകുമാറിന്റെ തിരിച്ചടി; പോര് മുറുകുന്നു

ചന്ദ്രികയുടെ വീടിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരിഹാസവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും മറുപടിയുമായി ബിജെപി നേതാവും സോഷ്യല്‍മീഡിയ പോരില്‍ മുഴുകിയിരിക്കുകയാണ്.

തിരുവനന്തപുരം: സഹകരണ വകുപ്പ് നിർമ്മിച്ച പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഴമ്പുള്ളിയിൽ ചന്ദ്രികയുടെ വീടിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരിഹാസവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും മറുപടിയുമായി ബിജെപി നേതാവും സോഷ്യല്‍മീഡിയ പോരില്‍ മുഴുകിയിരിക്കുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറാണ് ആദ്യം ഫേസ്ബുക്കിൽ ‘പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിലെ ധനസഹായം ഉപയോഗിച്ച് നിർമ്മിച്ച അകത്തേത്തറ പഞ്ചായത്തിലെ ധോണി പഴംബുള്ളി രാധാകൃഷ്ണൻ -ചന്ദ്രിക ദമ്പതികളുടെ വീടിന്റെ താക്കോൽ കൈമാറൽ -ഗൃഹ പ്രവേശ ചടങ്ങിൽ പങ്കെടുത്തു’-എന്ന് ജൂൺ 18ന് പോസ്റ്റ് ചെയ്തത്.

എന്നാൽ, താക്കോൽ കൈമാറുന്ന ചിത്രം ചേർത്ത് നൽകിയ ഈ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് കടകംപള്ളി പിന്നാലെ രംഗത്തെത്തി. ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് എന്ന് പ്രചരിപ്പിക്കുന്നതെന്ന് കടകംപള്ളി ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പദ്ധതികൾക്ക് എല്ലാം ”പ്രധാനമന്ത്രി” ”യോജന” എന്നീ വാക്കുകൾ ചേർത്ത് പുതിയ പേരിട്ടു ക്രെഡിറ്റ് അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സിൽ കണ്ടാകും ബഷീർ ആ കഥാപാത്രത്തെ നിർമിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലെന്നും കടകംപള്ളി പരിഹസിക്കുന്നു.

സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സർവീസ് കോ ഓപറേറ്റീവ് ബാങ്ക് നിർമിച്ചതാണ് ഈ വീട്. അന്ന് എംപിയായിരുന്ന എംബി രാജേഷ് ആണ് നിർവഹിച്ചത്. സി കൃഷ്ണകുമാർ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണെന്നും കടകംപള്ളി പരിഹസിച്ചിരുന്നു.

എന്നാൽ, രാധാകൃഷ്ണന്റെ ഗൃഹപ്രവേശത്തിനു പോയ സമയത്തു വീടിന്റെ താക്കോൽ ഞാൻ കൈമാറണം എന്ന അവരുടെ ആഗ്രഹം അനുസരിച്ചു താക്കോൽ കൈമാറുക മാത്രമാണ് ചെയ്തതെന്ന് സി കൃഷ്ണകുമാർ പുതിയ വിശദീകരണ കുറിപ്പിൽ പറയുന്നു. താക്കോൽ കൈമാറുന്ന സമയത്തു എങ്ങിനെയാണ് വീട് നിർമ്മിച്ചത് എന്ന് ചോദിച്ചപ്പോ ഗൃഹനാഥൻ പ്രധനമന്ത്രിയുടെ പദ്ധതിയിൽ നിന്നാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഇത് കുറിച്ചതെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു.

പിഎംഎഐ പദ്ധതി വഴി നഗരസഭകളും കോർപറേഷനും നൽകുന്ന വീടുകൾ വെറും 50000 രൂപ മാത്രം നൽകി ലൈഫ് പദ്ധതിയുടെ പേരിൽ ആകാൻ ശ്രമിക്കുന്ന താങ്കളും സർക്കാരുമാണ് എട്ടുകാലി മമ്മൂഞ്ഞെന്നും കൃഷ്ണകുമാർ പറയുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഭാവി ദീർഘവീക്ഷണത്തിലൂടെ കണ്ട് കഥയെഴുതാൻ‍ നല്ല എഴുത്തുകാര്‍ക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോള്‍ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് എല്ലാം “പ്രധാനമന്ത്രി” “യോജന” എന്നീ വാക്കുകള്‍ ചേര്‍ത്ത് പുതിയ പേരിട്ടു ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സില്‍ കണ്ടാകും ബഷീര്‍ ആ കഥാപാത്രത്തെ നിര്‍മിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ശ്രീമതി ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് ആണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് നിര്‍മിച്ചതാണ് ഈ വീട്. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169-ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിർവഹിച്ചത്.

സഹകരണ വകുപ്പ് നിര്‍മിച്ചു താക്കോല്‍ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട്‌ മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാര്‍ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുവാനും പത്രത്തില്‍ വാര്‍ത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണ്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബഹു.മന്ത്രി താങ്കളെയും പിണറായി സർക്കാരിനെയും പോലെ കപട വിശ്വാസിയോ മമ്മുഞ്ഞോ അല്ലാ ഞാൻ. അകത്തേത്തറ പഞ്ചായത്തിലെ ധോണിയിൽ ശ്രീ . രാധാകൃഷ്ണന്റെ ഗൃഹപ്രവേശം സംബന്ധിച്ചു ദേവസ്വം മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു
.
ഹൈന്ദവ സംസ്കാരത്തെയോ വിശ്വാസത്തെയോ മാനിക്കാൻ തയ്യാറാവാത്തവരാണ് താങ്കളും പാർട്ടിയും എന്ന് എല്ലാവര്ക്കും അറിയാം .ശ്രീ .രാധാകൃഷ്ണന്റെ ഗൃഹപ്രവേശത്തിനു പോയ സമയത്തു വീടിന്റെ താക്കോൽ ഞാൻ കൈമാറണം എന്ന അവരുടെ ആഗ്രഹം അനുസരിച്ചു താക്കോൽ കൈമാറുക മാത്രമാണ് ചെയ്തത്.ശുഭ ദിനത്തിൽ ശുഭ സമയത്തു ഗണപതി ഹോമവും പാലുകാച്ചലും ചെയ്തു നടത്തേണ്ടതാണ് ഗൃഹപ്രവേശം എന്നാണ് ഞാനടക്കമുള്ള വിശ്വാസികൾ കരുതുന്നത് അല്ലാതെ മന്തിയുടെയോ എം പി യുടെയോ സമയം അനുസരിച്ചു അല്ലാ അവർ തോന്നിയ സമയത്തു താക്കോൽ കൈമാറിയതല്ല ഗൃഹപ്രവേശം . ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയിൽ പോയി കൈകൂപ്പി നിൽക്കുകയും ചെയ്യുന്ന “കപടപള്ളി “അല്ലാ ഞാൻ . താക്കോൽ കൈമാറുന്ന സമയത്തു എങ്ങിനെയാണ് വീട് നിർമ്മിച്ചത് എന്ന് ചോദിച്ചപ്പോ ഗൃഹനാഥൻ പ്രധനമന്ത്രിയുടെ പദ്ധതിയിൽ നിന്നാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേസ് ബുക്ക് പോസ്റ്റിൽ ഇത് കുറിച്ചത് .ഈ രാജ്യത്തെ 2 കോടിയോളം വരുന്ന വീടില്ലാത്തവർക്കു കഴിഞ്ഞ 5 വർഷം കൊണ്ട് വീട് നൽകിയ പ്രധാനമന്ത്രിയുടെ മുഖമാണ് സാധാരണക്കാരുടെ മനസ്സിൽ അല്ലാതെ കടക്കു പുറത്തു എന്ന് പറയുന്ന താങ്കളുടെ മുഖ്യന്റെ അല്ലാ . Pmay പദ്ധതി വഴി നഗരസഭകളും കോർപറേഷനും നൽകുന്ന വീടുകൾ വെറും 50000 രൂപ മാത്രം നൽകി ലൈഫ് പദ്ധതിയുടെ പേരിൽ ആകാൻ ശ്രമിക്കുന്ന താങ്കളും സർക്കാരുമാണ് എട്ടുകാലി മമ്മുഞ്ഞു .

Exit mobile version