അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ഒരു മണിക്കൂറിനുള്ളില്‍! ഉദ്ഘാടനം ദിവസം തന്നെ യാത്ര ചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹത്തില്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 ദിര്‍ഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവണത്തിലെ ബുക്കിംഗ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ മുഴുവനും വിറ്റു തീര്‍ന്നു. അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളിലാണ് വിറ്റ് തീര്‍ന്നത്. ഉദ്ഘാടന ദിവസം തന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് നേട്ടം കൊയ്തത്. ചൊവ്വാഴ്ച കാലത്ത് പത്തരയോടെയാണ് ബുക്കിംഗ് ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര.

കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 ദിര്‍ഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്. ഒട്ടേറെപ്പേര്‍ ടിക്കറ്റിനായി വെബ്സൈറ്റില്‍ എത്തിയതോടെ പെട്ടെന്നുതന്നെ വില പടിപടിയായി ഉയര്‍ന്നു. ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അവസാന ടിക്കറ്റ് 2470 ദിര്‍ഹത്തിനാണ് (49,000 രൂപയിലേറെ) വിറ്റുപോയത്.

കണ്ണൂരില്‍നിന്ന് കാലത്ത് പുറപ്പെടേണ്ട ഉദ്ഘാടന സര്‍വീസിലെ ടിക്കറ്റിനും പിടിവലിയായിരുന്നു. പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച വില്‍പ്പന അവസാനം 34,000 രൂപയിലാണ് നിന്നത്. കണ്ണൂര്‍-അബുദാബി സര്‍വീസിന് തുടര്‍ദിവസങ്ങളിലും ബുക്കിങ് നടക്കുന്നുണ്ട്. ആയിരത്തിലേറെ ദിര്‍ഹമാണ് ഇപ്പോഴത്തെ ശരാശരി നിരക്ക്. എന്നാല്‍ ഷാര്‍ജയിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. ജനുവരിയോടെ ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Exit mobile version