സ്വകാര്യ ബസിന്റെ മത്സരപ്പാച്ചിലിനിടെ നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

അമിത വേഗത്തില്‍ പാഞ്ഞ ബസ് ഹമ്പ് കടക്കുന്നതിനിടെ പിന്‍ സീറ്റിലിരുന്ന ശിവശങ്കരക്കുറുപ്പ് ബസിനുള്ളിലേക്ക് തെറിച്ച് വീണ് പരിക്കേല്‍ക്കുകയായിരുന്നു

ചാരുംമൂട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. നൂറനാട് എരുമക്കുഴി സരസ്വതിയില്‍ ശിവശങ്കരക്കുറുപ്പ്(75) ആണ് മരിച്ചത്. കായംകുളം-അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അനീഷാമോള്‍ എന്ന ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം. കഴിഞ്ഞ ജൂണ്‍ 24ന് ആയിരുന്നു സംഭവം. അമിത വേഗത്തില്‍ പാഞ്ഞ ബസ് ഹമ്പ് കടക്കുന്നതിനിടെ പിന്‍ സീറ്റിലിരുന്ന ശിവശങ്കരക്കുറുപ്പ് ബസിനുള്ളിലേക്ക് തെറിച്ച് വീണ് പരിക്കേല്‍ക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ വയോധികനെ സംഭവസ്ഥലത്തിറക്കിയ ശേഷം ബസ് യാത്ര തുടരുകയായിരുന്നു. നിലവിളി കേട്ടെത്തിയ വഴിയാത്രക്കാരും വഴിയോരക്കച്ചവടക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെന്ന് പമ്പളത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസത്തെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വഷളകുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Exit mobile version