അയാള്‍ നല്ലൊരു അഭിഭാഷകനാണ്, പക്ഷേ തലച്ചോറില്ലെന്ന് ഇപ്പോള്‍ മനസിലായി; ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്.

ചേര്‍ത്തല: തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തിയ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

”ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപരമായതുമായ സമീപനം സ്വീകരിക്കണമായിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബായിയിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് മനസ്സിലായി’ വെള്ളാപ്പള്ളി തുറന്നടിച്ചു.

തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ല. സ്റ്റേഷനില്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെടുകയായിരുന്നുവെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.

Exit mobile version