33ാമത്തെ ഗോവ ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള

ഗോവ: പുതിയ ഗോവ ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 11 മണിയോടുകൂടി നടന്ന ചടങ്ങില്‍ ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന ശ്രീധരന്‍പിള്ളയെ കേന്ദ്ര പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഗോവ ഗവര്‍ണറായി നിയമിച്ചത്. ഗോവ ഗവര്‍ണറായി അധികാരമേല്‍ക്കുന്ന 33ാമത്തെ വ്യക്തിയാണ് പിഎസ് ശ്രീധരന്‍ പിള്ള.

ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹര്‍ ഹസ്നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബിജെപി ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭഭ്രാസനാധിപനുമായ മാര്‍ അത്താനിയോസ്, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ബിഷപ് പുലിക്കോട്ടില്‍ ജൂലിയോസ്, മാര്‍ത്തോമ സഭാ പ്രതിനിധികളായി റവ. സിജോ എം എബ്രഹാം, റവ. ജിനു ഡാനിയേല്‍, പെന്തക്കോസ്ത് സഭാ പ്രതിനിധി ഫാ പിജെ തോമസ്, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, സംസ്ഥാന നേതാക്കളായ പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, ജി രാമന്‍ നായര്‍, ബി രാധാകൃഷ്ണ മേനോന്‍, പിആര്‍ ശിവശങ്കരന്‍ തുടങ്ങിയവരും പങ്കെടുത്തു.

Exit mobile version