‘കറുത്ത കോട്ടിന്റെ തനിനിറം മാടിവിളിക്കുന്നു’ മിസോറാം ഗവര്‍ണര്‍ പദവിയില്‍ ഒരു വര്‍ഷം തികയുമ്പോള്‍ കേരളത്തിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ച് ശ്രീധരന്‍പിള്ള, കുറിപ്പ്

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് ഒരു വര്‍ഷം തികയുന്ന ചാരിതാര്‍ത്ഥ്യം പങ്കുവെച്ച് പിഎസ് ശ്രീധരന്‍പിള്ള. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. ഇതിനു പുറമെ, കേരളത്തിലേയ്ക്ക് മടങ്ങി വരാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. ഗവര്‍ണര്‍ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുകയാണെന്നും കാലത്തിന്റെ പ്രയാണത്തില്‍ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമായിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മിസ്സോറാമിനു സ്നേഹം നല്‍കാനും അവരില്‍ നിന്നു സ്നേഹം കിട്ടാനുമായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഗവര്‍ണറായി സന്തോഷത്തോടെ അഭിരമിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നലുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.

കഴിഞ്ഞ കൊല്ലം ഈ ദിവസം ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്ന് തോന്നുന്നതായും ശ്രീധരന്‍പിള്ള കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വർഷമൊന്നു പൂർത്തിയായി:
………………………..
ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിൻ്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം !
അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി ” Mizoram , now is a dumping place for Hindu fundamentalists “.
കഴിഞ്ഞ ഓഗസ്റ്റിൽ എൻ്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാർട്ടി അദ്ധ്യക്ഷനും , ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എൻ്റെ പ്രതികരണം.
മിസ്സോറാമിനു സ്നേഹം നൽകാനും അവരിൽ നിന്നു സ്നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം !.
കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എൻ്റെ മകൻ അഡ്വ: അർജ്ജുൻ്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു.

ഞാൻ പാലക്കാട്ട് പ്രതികൾക്കുവേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിൻ്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും ,വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല.

എന്നാൽ കേസ്സിൻ്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു . മിസ്സോറാമിലെ കൊടും തണുപ്പിലും എൻ്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ ! പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.
“വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം,

എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് ” സാർ പറഞ്ഞപ്പോൾ എൻ്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിൻ്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിൻ്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?
കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവർക്കും നന്ദി – നമസ്കാരം

Exit mobile version