ഒന്നിന് പിന്നാലെ മറ്റൊന്ന്; തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍

2014ല്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്ന ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചലയാണ് ഇന്നലെ ഒമ്പത് മണിയോടെ ചത്തത്

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയില്‍ വീണ്ടും അനാക്കോണ്ട ചത്തു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൃഗശാലയിലെ രണ്ടു അനാക്കോണ്ടകളാണ് ചത്തത്. 2014ല്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്ന ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചലയാണ് ഇന്നലെ ഒമ്പത് മണിയോടെ ചത്തത്. ഇന്നലെ മൂന്ന് മണിയോടെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറി കിടന്ന ഏയ്ഞ്ചല ഒമ്പത് മണിയോടെ കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരു കൂട്ടില്‍ മൂന്ന് അനാക്കോണ്ടകളെയാണ് ഇട്ടിരുന്നത്.

അവയില്‍ രേണുകയെന്ന് അനാക്കോണ്ട കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് ചത്തു. കൂടെയുള്ള മറ്റു അനാക്കോണ്ടകളുമായി ചുറ്റിപിണയുന്നതിനിടെ ഞെരിങ്ങിയാണ് മരിച്ചതെന്ന് നേരത്ത സ്ഥിരീരിച്ചതാണ്. എന്നാല്‍ ഏയ്ഞ്ചലയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂട്ടിലുണ്ടായിരുന്ന മൂന്നാമത്തെ അനാക്കോണ്ടയെ മാറ്റിപാര്‍പ്പിച്ചു. കൂട്ടിലെ വെള്ളം മാറ്റി അണുവിമുക്തമാക്കിയ ശേഷം മാത്രമെ ഇനി അനാക്കോണ്ടയെ കൂട്ടിലാക്കു എന്നാണ് അധികൃതര്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ ചത്ത ഏയ്ഞ്ചല എന്ന അനാക്കോണ്ടയ്ക്ക് ഒമ്പത് വയസ്സുണ്ട്. മൂന്നര മീറ്ററാണ് നീളം. രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ മൃതശരീരം പാലോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തി.

വന്‍കുടലില്‍ ക്യാന്‍സറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍ . ആന്തരികാവയവങ്ങള്‍ മാറ്റിയ ശേഷം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വിധത്തില്‍ ഏയ്ഞ്ചലയുടെ മൃതശരീരം തിരിച്ച് തിരുവനന്തപുരം മൃഗശാലയില്‍ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്‌തെടുത്ത ശേഷം നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

Exit mobile version