പ്രളയം; എച്ച്‌വണ്‍എന്‍വണ്‍ പടരാന്‍ സാധ്യത കൂടുതല്‍, സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം

ഈ മാസം മൂന്ന് പേരാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗം ബാധിച്ച് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നതെന്നും അതിനാല്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.

ഈ മാസം മൂന്ന് പേരാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗം ബാധിച്ച് മരിച്ചത്. 38ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ചെറിയതോതില്‍ പോലും രോഗ ലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, വിറയല്‍ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണം. സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ വര്‍ഷം 42 പേരാണ് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version