ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; ഉടനെ ഇന്ത്യയിലെത്തും

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചു. വിഎല്‍സിസി ഗ്രേസ് വണ്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരേയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചു. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവും- മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അടക്കമുള്ളവരുടെ മോചനമാണ് സാധ്യമാകുന്നത്.

ഗ്രേസ് വണ്‍ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടണ്‍ തീരുമാനിച്ചിരുന്നുവെങ്കിലും കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയരുകയും ചെയ്തിരുന്നു.
ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള് പിടിച്ചെടുത്തത്. അതെസമയം കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകും.

Exit mobile version