അത്യാവശ്യഘട്ടങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 പകരം 112; ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

പോലീസിന്റെ 100 എന്ന നമ്പര്‍ മാറ്റിയത് പോലെ തന്നെ ഫയര്‍ഫോഴ്‌സിന്റെ 101ഉം അധികം വൈകാതെ മാറും

തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഇനി ഡയല്‍ ചെയ്യേണ്ടത് 100 പകരം 112. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സി ഡാക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. 6.18 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനം ഈ പദ്ധതി നടപ്പാക്കുന്നത്.

പോലീസിന്റെ 100 എന്ന നമ്പര്‍ മാറ്റിയത് പോലെ തന്നെ ഫയര്‍ഫോഴ്‌സിന്റെ 101ഉം അധികം വൈകാതെ മാറും. ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കുളള 108, കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 181 എന്നിവയും ഉടന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായി മാറും. എല്ലാ അടിയന്തര സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്.

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം ആദ്യം എത്തുക. ജിപിഎസ് വഴി പരാതിക്കാരന്റെ സ്ഥലവും ഇനി മനസിലാക്കാന്‍ പോലീസിന് സാധിക്കും. അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം സെന്ററുകള്‍ വഴി കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാല്‍ ഉടനടി സേവനം ലഭിക്കും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഈ ആപ്പിലെ പാനിക് ബട്ടണില്‍ അമര്‍ത്തിയാല്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്ത് സന്ദേശം ലഭിക്കും.

Exit mobile version