കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ സാധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്; പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ

മഴ തുടര്‍ച്ചയായി പെയ്താല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്

മലപ്പുറം: കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിച്ചല്‍ സാധ്യത ഉണ്ടെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ തുടര്‍ച്ചയായി പെയ്താല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത്തവണ മണ്ണിടിഞ്ഞ് മൂന്നുപേരാണ് കോട്ടക്കുന്നില്‍ മരിച്ചത്.

ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ പലകെട്ടിടങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും അനുമതി ഇല്ലാത്തതാണെന്നും ഇത്തരം കെട്ടിടങ്ങള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സിഎച്ച് ജമീല അറിയിച്ചു.

അപകടമുണ്ടായ കോട്ടക്കുന്നില്‍ ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. അപകടം നടന്ന പ്രദേശത്ത് വിള്ളല്‍ കണ്ടെത്തിയത് കൊണ്ട് കൂടുതല്‍ പരിശോധന വേണമെന്നാണ് റവന്യൂ -ജിയോളജി അധികൃതരുടെ നിലപാട്. കോട്ടക്കുന്നിന്റെ രണ്ട് ഭാഗങ്ങളില്‍ താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Exit mobile version