നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാര്‍ കീഴടങ്ങുന്നതിന്റെ മുന്നോടിയായാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്നാണ് പുതിയ വിവരം.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയതായി സൂചന. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാര്‍ കീഴടങ്ങുന്നതിന്റെ മുന്നോടിയായാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്നാണ് പുതിയ വിവരം.

ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും. ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാം. എന്നാല്‍ കേസ് അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും പോലീസ് കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനാല്‍ കീഴടങ്ങും മുമ്പ് പ്രതിയെ പിടികൂടാനാണ് പോലീസ് നീക്കം.

ഹരികുമാറിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരന്‍ മാധവന്‍ പിള്ളയെ പോലീസ് കസ്റ്റഡിയിലെടുക്കും. ഇതിനു മുന്നോടിയായി ഇയാള്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, സനലിന്റെ കൊലപാതകം മന:പൂര്‍വമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടതിനാലാണ് സനലിനെ ഡിവൈഎസ്പി തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.

ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടകയിലെത്തിയപ്പോഴേക്കും ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അന്വേഷണസംഘം സമിഴ്നാട്ടിലെത്തിയപ്പോള്‍ പ്രതി കേരളത്തിലേക്ക് കടന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Exit mobile version