മഴ കനക്കും: ഒന്‍പത് ജില്ലകളില്‍ നാളെ അവധി; കേരള സര്‍വകലാശാല, പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. നാളെ നടത്തിയിരുന്ന കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്‌സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളത്തെ അവധി ബാധകമാണ്. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തുകൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം നാളെ വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കൂടും. വെളളിയാഴ്ചയോടെ മഴ ദുര്‍ബലമാകും. അടുത്ത മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുന്‍കരുതലെന്നോണം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്.

ജാഗ്രതാനിര്‍ദ്ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണിയുളള മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിഅന്‍പത്തി അയ്യായിരം പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കുളള ധനസഹായം നാളെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും.

Exit mobile version