നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ കെഎ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി; എസ്‌ഐക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും കോടതി

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ എസ്‌ഐ കെഎ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി. എസ്‌ഐക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷന് കേസില്‍ പാളിച്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. നാല്‍പ്പതു ദിവസത്തിനു ശേഷമാണ് എസ്‌ഐയ്ക്കു ജാമ്യം ലഭിച്ചത്.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള് ജാമ്യത്തിനു പുറമേ 40,000 രൂപ കെട്ടിവയ്ക്കണമെന്നും, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എസ്‌ഐ സാബു.

എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് എസ്‌ഐ സാബു മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എസ്പി അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നു നേരത്തെ തൊടുപുഴ കോടതി നിര്‍ദേശിച്ചിരുന്നു.

Exit mobile version