മന്ത്രിമാരുടെ വിദേശയാത്രക്കും ധൂർത്തിനുമായി ദുർവിനിയോഗം ചെയ്യുന്നു; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന ദുഷ്പ്രചാരണങ്ങളെ തള്ളി ധനമന്ത്രി

തിരുവനന്തപുരം: വീണ്ടും പ്രളയത്തിന് സമാനമായ സാഹചര്യം നേരിടുന്ന സംസ്ഥാനത്ത് അടിയന്തര സഹായങ്ങളുമായി സർക്കാർ സംവിധാനങ്ങൾ സജീവമാകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തിക്കരുതെന്ന പ്രചാരങ്ങളുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുടേയും സർക്കാരിന്റേയും ധൂർത്തിനായാണ് ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതെന്നാണ് പ്രചാരണങ്ങൾ. ഇതിനു കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്.

ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പോസ്റ്റുകളിൽ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂർത്തിനുമായി ദുർവിനിയോഗം ചെയ്യുന്നു എന്നതാണു. വിദേശയാത്രയും വാഹനങ്ങൾ മേടിക്കുന്നതിനൊക്കെ ബജറ്റിൽ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴ്യ്‌ക്കേണ്ട. അത് ധൂർത്താണോ എന്നുള്ളത് വേറെ ചർച്ച ചെയ്യേണ്ടതാണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനാവില്ല . ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങൾ ഉണ്ട് . ഒന്നു ബജറ്റിൽ നിന്നു സർക്കാർ നൽകുന്ന തുക , രണ്ടു ജനങ്ങൾ നൽകുന്ന സംഭാവനകൾ . ജനങ്ങൾ നല്കിയ അഭൂതപൂർവ്വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന് . 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവർ സംഭാവനയായി നല്കിയത്.

പ്രളയ ദുരിതാശ്വാത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സർക്കാരിന്റെ വേയ്‌സ് ആന്ഡ് മീൻസിന്നുപോലും താൽക്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളത് കൊണ്ട് കേരള സർക്കാർ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി . ആ തീരുമാനപ്രകാരം ഈ ത്തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൌണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് . ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേയ്‌മെന്റുകൾ ,UPI /QR / VPA തുടങ്ങിയവ വഴി ട്രാൻഫർ ചെയ്യുന്ന .തുക നേരെ ഈ അക്കൌണ്ടുകളിലേക്ക് ആണ് പോകുന്നത് . ഇതിന് ഏക അപവാദം ജീവനക്കാരിൽ നിന്നു സാലറി ചലഞ്ച്‌ലൂടെ സമാഹരിച്ച തുകയാണ് . അത് മാത്രം ട്രെഷറിയിൽ പ്രത്യക അക്കൌണ്ട് ആയി സൂക്ഷിച്ചിരിക്കുകയാണ്

ഫിനാൻസ് സെക്രട്ടറിയുടെ പേരിൽ ആണ് ബാങ്കുകളിൽ ഉള്ള ദുരിതാശ്വാസ നിധി അക്കൌണ്ടുകൾ . സാധാരണ ദുരിതാശ്വാസ നിധിയിൽ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തിര ദുരിതാശ്വാസത്തിന് പോലും പരിധിയുണ്ട് . 3 ലക്ഷം രൂപ , ഇതിൽ കൂടുതൽ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കിൽ കാബിനറ്റ് തീരുമാനം വേണം . ഇത് റെവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം . ഇതിന്റെയടിസ്ഥാനത്തിൽ ഫിനാൻസ് സെക്രട്ടറി കളക്ടർമാർക്കോ ബന്ധപ്പെട്ട വ്യക്തികൾക്കൊ ബാങ്ക് വഴി പണം കൈമാറണം . ദുരിതാശ്വാസ നിധി യിൽ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖകൾ ഉണ്ട് . ഇത് സി എ ജി ആഡിറ്റിന് വിധേയമാണ്.

അപ്പോഴാണ് ചിലർ വലിയ ഒരു ചോദ്യം ഉന്നയിക്കുന്നത് , മരിച്ചു പോയ എം എൽ എ യുടെ കടം വീട്ടുന്നതിന് വേണ്ടി ഈ പണം ഉപയോഗിച്ചില്ലെ ? പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളിൽ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല എന്നു ധനമന്ത്രി എന്ന നിലയിൽ ഖണ്ഡിതമായി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് . തുടക്കത്തിൽ തന്നെ പറഞ്ഞില്ലേ , എല്ലാവർഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റിൽ നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതിൽ നിന്നാണ് മാറ്റാവശ്യങ്ങൾക്കായി പണം നൽകുന്നത് . പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഇത് പ്രത്യക അക്കൌണ്ട്കളിൽ സൂക്ഷിച്ചിട്ടുള്ളത് .

വേറൊരു വിരുതൻ ആർ ടി ഐ പ്രകാരം എടുത്ത വിവരവുമായിട്ടാണ് അപവാദത്തിന് ഇറങ്ങിയിട്ടുള്ളത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളിൽ ഫിക്‌സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നാണ് പ്രചരണം . പിന്നെ എന്തായിട്ടു ഇടണം? സേവിങ്‌സ് അക്കൌണ്ടിലോ ? ദുരിതാശ്വാസ നിധിയിൽ നിന്നു പണം ചെലാവാകുന്നതിനെ കുറിച്ച് ചില സമയബന്ധിത കാഴ്ചപ്പാട് ഉണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് 20.07.2019 വരെ 2041 കോടി രൂപ വിവിധ ചെലവുകൾക്കയി അനുവദിച്ചിട്ടുണ്ട് ബാക്കി ത്തുകയെല്ലാം മിച്ചമാണെന്നല്ല അര്ത്ഥം, വീട് നിർമ്മാണത്തിനുള്ള തുകയിൽ ഗണ്യമായ ഒരു ഭാഗം പണി .പൂർത്തിയാക്കുന്നത് അനുസരിച്ചു ഇനിയും നൽകേണ്ടതാണ് . കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ് സിഡി , റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങൾ കഴിഞ്ഞേ നൽകേണ്ടി വരൂ . അത് കണക്കിലാക്കി അവയെ 3 മാസം, 6 മാസം , 1 വർഷം തുടങ്ങിയ കാലയളവുകളിൽ ഫിക്‌സ്ഡ് ഡെപോസിറ്റ് ആയിടും . സേവിങ്‌സ് അക്കൌണ്ടിൽ 3-3.5 ശതമാനം പലിശയേ കിട്ടൂ. ഫിക്‌സ്ഡ് ഡെപ്പോസിറ്റിൽ 7-8 ശതമാനം പലിശ കിട്ടും. ഇതെടുത്ത് . പൊക്കിപിടിച്ചിട്ടാണ് സർക്കരിലേക്ക് പലിശ മേടിക്കാൻ ഫിക്‌സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നു പ്രചാരണം . ദുരിതാശ്വാനിധിയുടെ പലിശ പോലും സർക്കാരിലേക്കല്ല, ദുരിതാശ്വാസനിധിയിലേക്കാണ് .

ഒരു പ്രളയത്തിന്റെ ദുരിതങ്ങൾ പരിഹരിച്ച് തീരും മുൻപ് മറ്റൊന്നു കൂടി നമ്മൾ അഭിമുഖീകരിക്കുകയാണ് . കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സർക്കാരിന് ഉണ്ടാവണം, പണം കൊണ്ട് മാത്രമല്ല , സാധന സാമഗ്രികൾ ആയിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അങ്ങിനെ വേണ്ടുന്ന സാധനങ്ങൾ എന്ത് എന്നു ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പ് അധികൃതർ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇവ സമാഹരിച്ച് ദുരിത മേഖലയിലെ അധികൃതർക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട് . അങ്ങിനെ നമ്മൾ എല്ലാവരും ഒത്തു പിടിക്കണം . അപ്പോഴാണ് ചിലർ അപവാദ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ളത് . സംഘപരിവാറിന്റ്‌റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയിൽ നിന്നു എത്രയോ അന്യമാണ് എന്നതാണു ഇത് തെളിയിക്കുന്നത്. ഒന്നു മനസ്സിലാക്കുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ തന്നെ അംഗീകൃതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും, കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും .കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ആർക്കെങ്കിലും ഇനിയും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമൻറ് ചെയ്‌തോളൂ, മറുപടി പറയാൻ തയ്യാർ.

Exit mobile version