മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍

താമരശ്ശേരി താലൂക്കില്‍ 15 ക്യാമ്പുകള്‍ ഇതുവരെ തുറന്നു

കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമായി. കോഴിക്കോട് ജില്ലയില്‍ മാത്രമായി 181ഓളം ക്യാമ്പുകള്‍ തുറന്നു. 4482 കുടുംബങ്ങളില്‍ നിന്നായി 16726പേരാണ് ജില്ലയില്‍ ക്യാമ്പില്‍ കഴിയുന്നത്.

താമരശ്ശേരി താലൂക്കില്‍ 15 ക്യാമ്പുകള്‍ ഇതുവരെ തുറന്നു. 362 കുടുംബങ്ങളില്‍ നിന്നായി 1241 പേരാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്. കോഴിക്കോട് താലൂക്കില്‍ 120 ക്യാമ്പുകളോളം തുറന്നു ഇവിടെ 3378 കുടുംബങ്ങളില്‍ നിന്നായി 12785 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 21 ക്യാമ്പുകളാണ് കൊയിലാണ്ടി താലൂക്കിലുള്ളത് ഇവിടെ എല്ലാം കൂടെ 286 കുടുംബങ്ങളിലുള്ള 912ഓളം പേരാണുള്ളത്.

ഇതുവരെ 31 ക്യാമ്പുകളാണ് വടകര താലൂക്കില്‍ തുറന്നത്. 456 കുടുംബങ്ങളിലായി 1788പേരാണ് ഇവിടെ കഴിയുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലായുള്ള എല്ലാ ക്യാമ്പുകളുടെയും കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സ്‌ക്രീനില്‍ കാണിക്കുന്ന ലിങ്കില്‍ കയറുക.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കൂടിയതോടെ ആവശ്യങ്ങളും അനവധിയാണ് . മഴക്കാലമായതിനാല്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടങ്ങുന്ന ക്യാമ്പില്‍ ഒട്ടേറെ പായയും പുതപ്പും ആവശ്യമായി വന്നിട്ടുണ്ട്. അത് നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ ഉടന്‍ തന്നെ കൈമാറാന്‍ താത്പര്യപ്പെടുന്നു.

ക്യാമ്പുകളിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ താത്പര്യമുള്ളവര്‍ കോഴിക്കോട് കളക്ടറേറ്റിന് തൊട്ടടുത്തുള്ള പ്ലാനിങ് കമ്മീഷന്റെ ഓഫീസിലേക്ക് സാധനങ്ങള്‍ എത്തിക്കുക. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കലക്ട്രേറ്റില്‍ ഒരു കലക്ഷന്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്…
1. പുല്‍പ്പായ
2. ബെഡ്ഷീറ്റുകള്‍
3. ലുങ്കി
4. നൈറ്റി
5. സാനിറ്ററി നാപ്കിന്‍സ്
6.അരി
7. പഞ്ചസാര
8. ചെറുപയര്‍
9. കടല
10. പരിപ്പ്
11. ബിസ്‌കറ്റ്/റസ്‌ക്
12. കുടി വെള്ളം
13. സോപ്പ്
14. പേസ്റ്റ്
15. ഡെറ്റോള്‍
16. ബ്ലീച്ചിംഗ് പൗഡര്‍
17. ഫസ്റ്റ് എയ്ഡ് ബോക്‌സ്

എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371002, 0495-2378810, 0495-2378820 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അവശ്യ സാധനങ്ങള്‍ ക്യാമ്പുകളിലേക്ക് നേരിട്ട് കൈമാറുന്നവര്‍ ക്യാമ്പിലുള്ളവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രം നല്‍കുക.

Exit mobile version