ക്രൂര മര്‍ദ്ദനമേറ്റ് പ്രവാസി സ്ത്രീ മരിച്ച സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ വിചാരണ

തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനം

ദുബായ്: യുഎഇയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ വിചാരണ. നിരന്തരമായ മര്‍ദ്ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമെറ്റാണ് ഇന്ത്യകാരി മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അയല്‍വാസിയുടെ ഇടപെടല്‍ മൂലമാണ് 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും ക്രൂരതകള്‍ പുറം ലോകം അറിയുന്നത്.

അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. ഒരേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ ഇദ്ദേഹമാണ് കേസിലെ പ്രധാന സാക്ഷി. തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനം. കഴിഞ്ഞ ദിവസം മകളെയുമെടുത്ത് പ്രതിയായ മരുമകള്‍ തന്റെ ഫ്‌ലാറ്റില്‍ വന്നിരുന്നെന്ന് സാക്ഷി പോലീസില്‍ മൊഴി നല്‍കി.

നാട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ അമ്മ വന്നിട്ടുണ്ടെന്നും അവര്‍ കുഞ്ഞിനെ വേണ്ട വിധം നോക്കുന്നില്ലെന്നും അതുകൊണ്ട് കുട്ടിക്ക് നിരന്തരം രോഗങ്ങള്‍ വരുന്നുണ്ടെമന്നും താന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെ മകളെ നോക്കണമെന്നും പ്രതിയായ സ്ത്രി പറഞ്ഞതായി അയല്‍വാസി പോലീസിനോട് പറഞ്ഞു. അതിന് ശേഷം മുന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ബാര്‍ക്കണിയില്‍ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. ശരീരത്തിലെ അല്‍പം വസ്ത്രം മാത്രമാണുണ്ടായിരുന്നത്. ഉടന്‍ അയല്‍വാസി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയില്‍ പൊള്ളലേറ്റ് പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര സഹായത്തിനായി ആംബുലന്‍സിനെ വിളിച്ച് വരുത്തി. പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ വേദന കൊണ്ട് അമ്മ ഉറക്കെ നിലവിളിച്ചെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ അമ്മയ്‌ക്കൊപ്പം ആംബുലന്‍സില്‍ കയറാന്‍ മകന്‍ തയ്യാറായില്ലെന്നും പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞ ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് പോകാന്‍ മകന്‍ കൂട്ടാക്കിയതെന്ന് അയല്‍വാസി പറഞ്ഞു.

അമ്മയ്ക്ക് പെള്ളലേറ്റതിന്റെ കാരണം ചോദിച്ചപ്പോള്‍ അമ്മ സ്വന്തം ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ചതാണെന്ന് മകന്‍ ആശുപത്രി ഇധികൃതരോട് പറഞ്ഞു. അമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ മകന്‍ സഹായിച്ചില്ല. മറിച്ച് അയല്‍വാസികളായിരുന്നു സഹായിക്കാനെത്തിയതെന്നും പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അമ്മയ്ക്ക് 29 കിലോ മാത്രമാണ് ഭാരം ഉണ്ടായിരുന്നതെന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി. എല്ലുകളിലും വാരിയെല്ലിനുമുണ്ടായ പൊട്ടലുകള്‍. ആന്തരിക രക്തസ്രാവം, വിവിധ ഉപകരണങ്ങള്‍ കൊള്ളുള്ള മര്‍ദ്ദനം, പൊള്ളലുകള്‍, പട്ടിണി തുടങ്ങിയയാണ് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. കേസില്‍ വിചാരണ ജൂലൈ മൂന്നിന് തുടരും.

Exit mobile version